കോട്ടയം: കെപിസിസി സംഘടിപ്പിച്ച സംസ്ഥാന സാഹിതി സമിതിയുടെ പരിപാടിയിൽ മുൻ ചലച്ചിത്ര അക്കാദമി അധ്യക്ഷൻ പ്രേം കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. സിപിഎം നേതൃത്വവുമായി ഇടഞ്ഞതിന് പിന്നാലെയാണ് കോൺഗ്രസിന്റെ ക്ഷണം സ്വീകരിച്ച് പ്രേംകുമാർ വേദിയിലെത്തിയത്.
ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി പ്രേം കുമാറിനെ നിയമിച്ചിരുന്നു. പിന്നീട് രഞ്ജിത്ത് രാജിവെച്ച ഒഴിവിലേക്ക് അക്കാദമി അധ്യക്ഷനായും അദ്ദേഹത്തെ സർക്കാർ നിയോഗിച്ചു. എന്നാൽ തനിക്ക് ഉചിതമായ ഒരു യാത്രയയപ്പ് പോലും നൽകാതെയാണ് തന്നെ പദവിയിൽ നിന്നും നീക്കം ചെയ്തതെന്നും ആശ സമരത്തെ പിന്തുണച്ച് സംസാരിച്ചതിന്റെ പേരിലാണ് തനിക്കെതിരെ ഇത്തരത്തിലൊരു നടപടി പാർട്ടിയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നുമാണ് പ്രേംകുമാർ ആരോപിച്ചത്.
സംസ്ഥാന സാഹിത്യ അക്കാദമി അധ്യക്ഷൻ എം. സച്ചിദാനന്ദന്റെ ഇടത് വിരുദ്ധ പരാമർശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. പ്രേംകുമാറിന്റെ പ്രതികരണത്തിൽ പ്രതിരോധത്തിലായ പാർട്ടി നടത്തിയ അനുനയ ശ്രമങ്ങളോടും മുഖം തിരിച്ചതിന് പിന്നാലെയാണ് കോട്ടയത്ത് കോൺഗ്രസ് വേദിയിൽ മുഖ്യാതിഥിയായി അദ്ദേഹം എത്തിയത്.